Tuesday, August 13, 2013

ദൈവ വചനം ഏഴാം അദ്ധ്യായം



ജ്ഞാന വിജ്ഞാന യോഗം ഏഴാം അദ്ധ്യായം
ശ്രീ ഭഗവാ‍ന്‍ പറഞ്ഞു
എങ്ങനെ എന്നെ അറിയാം എന്ന് മനസ്സിലാക്കുക.
ആയിരം മനുഷ്യരി‍ല്‍ ഒരാളാണ് എന്നെ അറിയാനായി ശ്രമിക്കുന്നത്. അവരി‍ല്‍ ത്തന്നെ കുറച്ചു പേ‍‍ര്‍ മാത്രമാണ് എന്നെ മനസ്സിലാക്കുന്നത്.
മണ്ണ്, വെള്ളം, തീയ്യ്, കാറ്റ്, ആകാശം, മനസ്സ്, ബുദ്ധി, അഹംകാരം ഇവ എ‍ന്‍റെ തന്നെ എട്ട് ഭാഗങ്ങളാണ്.
എ‍ന്‍റെ ശക്തിയാലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
ഇക്കാണുന്ന എല്ലാത്തി‍ന്‍റെയും ഉദ്ഭവവും , ലയനവും എന്നി‍ല്‍ത്തന്നെയാണ്.
എന്നി‍ല്‍ നിന്നും വേറെ ആയി ഒന്നുമില്ല.
നൂലി‍ല്‍ മുത്തുമണിക‍ള്‍ കോ‍ര്‍ത്തുണ്ടാക്കിയ മാലപോലെ എന്നി‍ല്‍ ഇക്കാണുന്നതെല്ലാം കോ‍ര്‍ത്തിരിക്കുന്നു.
വെള്ളത്തി‍ന്‍റെ ദാഹമകറ്റാനും മറ്റുമുള്ള കഴിവും, പ്രകാശഗോളങ്ങളുടെ പ്രകാശവും, അറിവിന്‍‍റെ ആദ്യവും അവസാനവുമായ ഓംകാരവും, ആന്തരീക്ഷത്തിലെ ശബ്ദവും, പുരുഷന്മാരുടെ പൌരുഷവും ഞാനാകുന്നു.
മണ്ണിലെ മണവും, വസ്തുക്കളുടെ തനതായ സ്വഭാവവും, ജീവജാലങ്ങളിലെ ജീവനും, തപസ്സുചെയ്യുന്നവരിലെ തപസ്സും ഞാ‍ന്‍ തന്നെയാണ്.
വളരെ ജന്മങ്ങ‍ള്‍ക്കൊടുവി‍ല്‍ അറിവുള്ളവ‍ര്‍ എന്നെ പ്രാപിക്കുന്നു.
വാസുദേവ‍ന്‍ (ദൈവം) എല്ലാമാണെന്നു പറയുന്ന അത്തരക്കാ‍ര്‍ വളരെ കുറവാണ്.
ഓരോ ആഗ്രഹ പൂ‍ര്‍ത്തീകരണത്തിനായി പല ദൈവീക ശക്തികളെ ആരാധിക്കുന്നു.
അവരവരുടെ നിശ്ചയങ്ങ‍ള്‍ക്കും നിയമങ്ങ‍ള്‍ക്കുമനുസരിച്ച് ജീവിക്കുന്നു.
പരമാത്മാവിന്‍റെ ഭാഗങ്ങളായ ദേവതമാരി‍‍‍ല്‍ വിശ്വാസത്തോടുകൂടി ജീവിക്കുന്നവരെ അവരി‍ല്‍ ത്തന്നെ വിശ്വസിക്കാ‍ന്‍ ഞാനനുഗ്രഹിക്കുന്നു.
അവരെ പ്രാ‍ര്‍ത്ഥിച്ചാ‍‍ല്‍ ലഭിക്കുന്ന ഫലങ്ങ‍ള്‍ പരമാത്മാവ് നല്‍കുന്നതു തന്നെയാണ്.
എന്നാ‍‍ല്‍ ആ ഫലങ്ങ‍ള്‍ക്ക് ഒരവസാനമുണ്ട്.
ചില‍ര്‍ ഓരോ വിഷയങ്ങളുടെ അടിസ്ഥാനമായ ദൈവത്തിന്റെ ഭാഗങ്ങളായ ദേവന്മാരെ പ്രാര്ത്ഥിക്കുന്നു.
ചില‍ര്‍ എന്നെ പ്രാ‍ര്‍ത്ഥിക്കുന്നു.
ചില‍ര്‍ എന്നെ അവ്യക്തമായി കരുതുന്നു.
അവരുടെ അറിവ് പരിമിതമാണ്.
ഞാ‍ന്‍ ഇപ്പോ‍ള്‍ നടക്കുന്നതും, കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതും അറിയുന്നു.
എന്നാ‍ല്‍ എന്നെ അറിയാ‍ന്‍ കഷ്ടമാണ്.
എല്ലാത്തിന്‍റെയും വിത്ത് ഞാനാകുന്നു.
ബുദ്ധിയുള്ളവരിലെ ബുദ്ധിയും, തേജസ്സുള്ളവരിലെ തേജസ്സും, ബലമുള്ളവരിലെ ബലവും, വീണ്ടും വീണ്ടും വരുന്ന ആഗ്രഹങ്ങളില്ലാത്തതും ഞാ‍ന്‍ തന്നെ.
വളരെ നല്ല ജീവിതരീതിയായ സാത്വികത, കുറച്ച് തെറ്റുകള്ളുള്ള ജീവിത രീതിയായ രാജസത, വളരെ താഴ്ന്നതും അധികം തെറ്റുകളുള്ളതുമായ ജീവിത രീതിയായ താമസം, ഈ മൂന്നും ഞാ‍ന്‍ തന്നെയാണ്. ഇവ എന്നിലാണ്. ഞനിവയിലല്ല എന്ന് മനസ്സിലാക്കുക.
ഈ കാണുന്നതെല്ലാം ഈ മൂന്നു ഗുണങ്ങളാ‍ല്‍ ഉണ്ടായതാണ്. അറിവില്ലാത്തവ‍ര്‍ ഇതറിയുന്നില്ല.
ഈ സത്യം ശരിക്ക് മനസ്സിലായാ‍ല്‍ എന്നെ പ്രാപിക്കാം
ദൈവത്തെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ നാലു വിധക്കാരാണ്.
ഒരുപാടു കഷ്ടപ്പാടുകളാ‍ല്‍‍ മനസ്സു നൊന്തവ‍ര്‍,
ഈ പ്രപഞ്ചത്തെക്കുറിച്ചും, ദൈവമുണ്ടോ എവിടെ ഉണ്ട് തുടങ്ങിയ വിഷയങ്ങളറിയാ‍ന്‍ താത്പര്യമുള്ളവരും,
പണവും, ഭൌതിക നേട്ടം ലക്ഷ്യമാക്കിയവ‍ര്‍,
ദൈവത്തെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും, തന്നെക്കുറിച്ചും അറിവുള്ളവ‍ര്‍
ഇതി‍ല്‍ അറിവുള്ളവ‍ന്‍റെ ഭക്തിയാണ് പ്രധാനമായത്.
മറ്റുള്ളവരെയും ഞാ‍ന്‍ അനുഗ്രഹിക്കുന്നു.
എന്നാ‍ല്‍ അറിവുള്ളവനെ ഞാ‍ന്‍ എന്നെപ്പോലെ കരുതുന്നു.
ആഗ്രഹം, ദേഷ്യം ഇവയാ‍ല്‍ എല്ലാ ജീവജാലങ്ങളും ജനനമരണങ്ങളി‍ല്‍ കഴിയുന്നു.
മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വ്രതങ്ങളെ ദൃഢമായി പിന്തുടരുന്നവരും പാപം കുറഞ്ഞ് കുറഞ്ഞ് ഇല്ലാതെ ആയവരും എന്നെ അന്തിമമായി ആശ്രയിക്കുന്നു.
കഷ്ടങ്ങളി‍ല്‍ നിന്നും മരണത്തി‍ല്‍ നിന്നും മോചനത്തിനായി ദൈവത്തെ ആശ്രയിച്ച് പ്രയത്നിക്കുന്നവ‍ര്‍, ബ്രഹ്മത്തെ മനസ്സിലാക്കുന്നു.അതറിയാനുള്ള എല്ലാ വഴികളുമറിയുന്നു.
കാറ്റ് മുതലായ അഞ്ച് അടിസ്ഥാന ഭൂതങ്ങ‍ള്‍ പരമാത്മാവി‍ന്‍റെ ഭാഗമാണെന്നും, എല്ലാ ദൈവീക ശക്തികളും പരമാത്മാവി‍‍ന്‍റെതു തന്നെയാണെന്നും ആ പരമാത്മാവിനെ അടയുവാനുള്ള വഴികളും എന്റേതാണെന്ന് അറിഞ്ഞ് പരമാത്മാവിനെ (എന്നെ) പ്രാ‍ര്ത്ഥി‍ക്കുന്നവ‍ര്‍ അന്ത്യസമയത്തുപോലും എന്നെ കണ്ടുകൊണ്ടേ ഇരിക്കുന്നു.
ദൈവത്തെ അധിഭൂതമായും, അധി യജ്ഞമായും, അധി ക‍ര്‍മ്മമായും അറിയുന്നവ‍ന്‍ ശരിക്കറിയുന്നു. (അടുത്ത അദ്ധ്യായത്തിലിതിന്റെ കൂടുത‍ല്‍ വിവരങ്ങ‍ള്‍ ഉണ്ട്.)
-ഇങ്ങനെ ഏഴാം അദ്ധ്യായം അവസാനിച്ചു.-

No comments:

Post a Comment