Tuesday, August 13, 2013

ദൈവ വചനം - അഞ്ചാം അദ്ധ്യായം



-അഞ്ചാം അദ്ധ്യായം-
അ‍ര്‍ജുന‍ന്‍ ചോദിക്കുന്നു
കൃഷ്ണാ, നീയിതുവരെ, എല്ലാം വിട്ടൊഴിയുന്നതിനെ ക്കുറിച്ചും (ഉപേക്ഷിക്കുക,സംന്യാസം), ഒന്നിലും പ്രത്യേകമായ ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലാതെ പ്രവ‍ര്‍ത്തിക്കുന്നതിനെക്കുറിച്ചും പറയുന്നു. ഇതി‍‍ല്‍ നല്ലതേത് എന്ന് ഒന്നുകൂടി വ്യക്തമാക്കാമോ?
ശ്രീ കൃഷ്ണ ഭഗവാ‍‍ന്‍ പറയുന്നു
ക‍ര്‍മ്മയോഗവും  സംന്യാസവും, ഇവ രണ്ടും ശ്രേയസ്സ് ഉണ്ടാക്കുന്നവയാണ്. എന്നാലിവയി‍‍‍ല്‍ പ്രവൃത്തിയി‍‍‍ല്‍ നിന്നും വിട്ടൊഴിയുന്നതിനേക്കാളും കൂടുത‍ല്‍‍ നന്ന്, ഒന്നിലും പ്രത്യേക അടുപ്പമില്ലാതെ പ്രവ‍ര്‍ത്തിക്കുന്നതാണ് (ക‍ര്‍മ്മയോഗമാണ് നല്ലത്).
ആരാണോ ഒന്നും പ്രത്യേകം ആഗ്രഹിക്കാതെയും ഒന്നിനെയും പ്രത്യേകം വെറുക്കാതെയും ഇരിക്കുന്നത്, അവ‍ന്‍റെ മനസ്സ് കെട്ടുപാടുകളി‍‍‍ല്‍ നിന്നും മോചിക്കപ്പെടുന്നു.
എല്ലാം വിട്ടൊഴിയുക എന്ന സംന്യാസവും, ഒന്നിലും പ്രത്യേകതയില്ലാതെ പ്രവ‍ര്‍ത്തിക്കുക എന്ന ക‍ര്‍മ്മയോഗവും രണ്ട് രീതികളാണെന്നത് അവയെക്കുറിച്ച് അറിവില്ലാത്തവ‍രുടെ അഭിപ്രായമാണ്.അല്ലാതെ അറിവുള്ളവരങ്ങനെ പറയില്ല.
ഇവയി‍‍ല്‍ ഒരു രീതിയെങ്കിലും ശരിക്ക് പഠിച്ചാ‍‍‍ല്‍ മറ്റേത് തനിയെ അറിയുമാറാകും.
എല്ലാം വിട്ടൊഴിഞ്ഞാ‍‍ല്‍ (ഉപേക്ഷിച്ചാ‍‍ല്‍, സംന്യാസത്താ‍‍ല്‍) ലഭിക്കുന്ന അതേ അനുഭവമാണ് ഒന്നിലും പ്രത്യേക ചേ‍ര്‍ച്ചയില്ലാതെ പ്രവ‍ര്‍ത്തിച്ചാലും ലഭിക്കുക.
സാംഖ്യരീതി (വിട്ടൊഴിയ‍ല്‍‍ അല്ലെങ്കി‍‍ല്‍ സംന്യാസം), ക‍ര്‍മ്മ‍യോഗം (ഇഷ്ടാനിഷ്ടങ്ങളൊഴിഞ്ഞുള്ള പ്രവ‍ര്‍ത്തനം) ഇവ ഒന്നു തന്നെ എന്നറിയുന്നവ‍ന്‍‍ എല്ലാം അറിയുന്നു.
യോഗം ചെയ്യാനറിയാത്ത വ്യക്തി സംന്യസിക്കുന്നത് (വിട്ടൊഴിയാ‍‍ന്‍ തുനിയുന്നത്) മനസ്സി‍ന്‍റെ വിഷമത്തിനിടയാകും.
യോഗം ചെയ്ത് സംന്യസിക്കുന്നയാ‍ളാണ് ബ്രഹ്മത്തെ വേഗം അറിയുന്നത്.
യോഗത്താ‍‍ല്‍ പരിശുദ്ധനായി, അവയവങ്ങളെ നിയന്ത്രിക്കുന്നതി‍‍‍ല്‍ ജയിച്ച് എല്ലാ ജീവജാലങ്ങളുടെയും ഉള്ളി‍‍‍ല്‍ താ‍‍ന്‍ തന്നെയാണെന്നറിയുന്നവ‍ന്‍‍ പ്രവൃത്തി ചെയ്താലും അതി‍‍‍ല്‍ ഒട്ടിച്ചേരുന്നില്ല.
സത്യത്തെ അറിഞ്ഞവ‍ന്‍ ഉറച്ച മനസ്സോടുകൂടിയവനാണ്.
കാണുകയും, കേ‍ള്‍ക്കുകയും, തൊടുകയും, മണക്കുകയും, ആഹാരം കഴിക്കുകയും, നടക്കുകയും, സ്വപ്നം കാണുകയും ശ്വസിക്കുകയും ചെയ്തിട്ടും ഞാനൊന്നും ചെയ്യുന്നില്ലാ എന്ന് അറിയുന്നവനും കൂടിയാണ് സത്യത്തെ അറിഞ്ഞവ‍ന്‍.
കരയുകയും, വിസ‍ര്‍ജ്ജിക്കുകയും, പിടിക്കുകയും, ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ഒക്കെ ചെയ്യുന്ന അവയവങ്ങ‍ള്‍‍ അവയുടെ പ്രവ‍ര്‍ത്തനങ്ങളിലിടപെടുന്നു (അതി‍‍ല്‍ മാത്രമേ അവ ഇടപെടുന്നുള്ളൂ എന്നതാണ് ശരിയായ വസ്തുത) എന്ന സത്യം ശരിക്കും ഉറപ്പിക്കണം.
ഒട്ടിച്ചേരലില്ലാതെ പ്രവ‍ര്‍ത്തിക്കുകയും ആ പ്രവ‍ര്‍ത്തികളെ ബ്രഹ്മത്തി‍‍‍ല്‍  സമ‍ര്‍പ്പിക്കുകയും ചെയ്യുന്നവ‍നെ‍ പാപം ബാധിക്കുന്നില്ല.
താമരയിതളി‍‍ല്‍‍ വീണ വെള്ളത്തെ പ്പോലെയത് ഒഴിഞ്ഞു പോകുന്നു.
യോഗിക‍ള്‍‍ തങ്ങളുടെ ശരീരമോ മനസ്സോ പ്രവൃത്തിയി‍‍‍ല്‍‍ ഒട്ടിച്ചേരാതെ സ്വന്തം പരിശുദ്ധിക്കായി മാത്രം കേവലം അവയവങ്ങളാ‍‍ല്‍ ജോലി ചെയ്യുന്നു.
അറിവുള്ളവനാകട്ടെ പ്രവൃത്തിയുടെ ഫലം ഉപേക്ഷിച്ച് നാശമില്ലാത്ത ശാന്തിയെ കൈവരിക്കുന്നു.
അറിവില്ലാത്തവ‍ന്‍‍ പ്രവൃത്തിയുടെ പ്രയോജനത്തി‍‍ല്‍ മാത്രം താത്പര്യപ്പെട്ടുകൊണ്ട് ആഗ്രഹങ്ങളി‍‍‍‍ല്‍ ഒട്ടിച്ചേരുകയും അവയാ‍‍ല്‍‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നു.
ഈ ശരീരം ഒ‍ന്‍പതു വാതിലുകളുള്ള ഒരു വീടാണ്. അങ്ങനെയുള്ളതായ ഈ വീട്ടി‍‍ല്‍ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും ഇരിക്കുന്നവനെപ്പോലെ എല്ലാ പ്രവൃത്തികളെയും മനസ്സിനാ‍‍ല്‍ ത്യജിക്കുന്നവ‍ന്‍‍ യഥാ‍ര്‍ത്ഥ സുഖം നേടുന്നു.
ഒരാ‍ള്‍ക്കും പ്രത്യേകിച്ച് ഒരു പ്രവൃത്തിയും ദൈവം എ‍ല്‍പിച്ചിട്ടില്ല‍. പിന്നെയോ, അതെല്ലാം അവനവ‍ന്‍‍ തിരഞ്ഞെടുക്കുന്നതാണ്.
ദൈവം ആ‍ര്‍ക്കും പുണ്യമോ പാപമോ കൊടുക്കുന്നില്ല.
അറിവ് അറിവില്ലായ്മയാ‍‍ല്‍ മൂടപ്പെട്ടിരിക്കുന്നു. അതിനാ‍‍ലാണ് ജീവജാലങ്ങ‍ള്‍ക്ക് എളുപ്പം അറിവ് ലഭിക്കാത്തത്.
ആരാണോ തനിക്കുള്ള അറിവിനാ‍‍ല്‍ വലിയ അറിവില്ലായ്മയെ നശിപ്പിക്കുന്നത് അവ‍ര്‍ക്ക് സൂര്യനെപ്പോലെ അറിവ് പ്രകാശിക്കുന്നു.
അങ്ങനെ ഒരിക്ക‍ല്‍ പ്രകാശിച്ച അറിവിനെ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കുനവ‍ര്‍, അതേ നിലയി‍‍‍ല്‍‍‍ തുടരുകയും അതേ ബുദ്ധിയിലുറച്ചവരുമായിട്ട് അവസാനം മോചിക്കപ്പെടുന്നു.
അവ‍ര്‍‍ പിന്നെ തിരിച്ചു വരുന്നില്ല.
എന്തെന്നാ‍‍‍ല്‍ അവരുടെ കരടുക‍ള്‍ അറിവിനാ‍‍‍ല്‍ കഴുകപ്പെട്ടിരിക്കുന്നു.
അറിവുള്ള ഒരുത്ത‍ന്‍‍ തന്നേപ്പോലെ മറ്റ് അറിവുള്ളവരിലും, വിനയമുള്ളവരിലും, തത്വജ്ഞാനികളിലും, മാത്രമല്ല ഒട്ടും അറിവില്ലാത്തവനിലും, ആന , നായ മുതലായ മൃഗങ്ങളിലും, മൃഗങ്ങളെ ഭക്ഷിക്കുന്നവരില്‍ പോലും തുല്യത കാണുന്നു.
അങ്ങനെ ഉള്ളവ‍ര്‍ ഇവിടെ ത്തന്നെ ജന്മങ്ങളെ ഉപേക്ഷിച്ചവരാണ്. അവരുടെ മനസ്സ് ഉറച്ചതും, ബ്രഹ്മത്തെ പ്പോലെ ദോഷം ഇല്ലാത്തതുമാണ്. അതിനാ‍‍ല്‍ അവരെപ്പോഴും ദൈവത്തി‍‍ല്‍ (ബ്രഹ്മത്തി‍ല്‍) സ്ഥിതി ചെയ്യുന്നു.
പുറത്തുള്ള വിഷയങ്ങളി‍‍ല്‍ താത്പര്യമില്ലാതവനായാ‍‍ല്‍ സ്വയം എത്രയോ ആനന്ദമുണ്ടാവും, ബ്രഹ്മവുമായി കൂടിച്ചേ‍ര്‍ന്നിരിക്കുന്നവ‍ന്‍ ആ ആനന്ദം ഒരിക്കലും നശിക്കുന്നില്ല.
ഈ സ്പ‍ര്‍ശനാദി (തൊടുക, കാണുക, മണക്കുക, രുചിക്കുക, കേ‍ള്‍ക്കുക ഇത്യാദി) സുഖ‍ങ്ങ‍ള്‍‍ ദുഃഖത്തി‍ന്‍റെ തുടക്കസ്ഥാനമാണ്.
ഇത്തരം അനുഭവങ്ങളുടെ തുടക്കവും അവസാനവും ദുഃഖമാണ്.
ബുദ്ധിയുള്ളവരതി‍‍ല്‍ സന്തോഷിക്കാറില്ല.
ഉപവാസ വ്രതങ്ങളാ‍‍ല്‍ ശരീരത്തെ ആരാണോ ക്ഷീണിപ്പിക്കുന്നത് , അതേ വഴികളാ‍ല്‍ ആ‍ര്‍ക്കാണോ ആഗ്രഹങ്ങളെയും ദേഷ്യത്തെയും, അതി‍ന്‍റെ ത്വരയെയും കുറയ്ക്കാ‍ന്‍ കഴിയുന്നത് ആ മനുഷ്യ‍‍ന്‍ സുഖം ലഭിക്കുന്നു.
(മറ്റേതി‍ന്‍റെയും സഹായമില്ലാതെ) സ്വയം സുഖിക്കുന്നവനും, സ്വയം ആനന്ദിക്കുന്നവനും, സ്വയം പ്രകാശിക്കുന്നവനുമായവ‍ന്‍‍ ആരാണോ അവ‍ന്‍ ബ്രഹ്മത്തി‍ല്‍, സ്ഥിതിചെയ്ത് എറ്റവും മുഖ്യമായതിനെ അനുഭവിക്കുന്നു.
കരടുക‍ള്‍ നീങ്ങി, കഠിനാദ്ധ്വാനം ചെയ്യുന്നവ‍ര്‍ക്ക് ദൈവത്തി‍ന്‍റെ വലുതായ അനുഭവം ഉണ്ടാവുന്നു.
രണ്ട് എന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും സന്തോഷത്തി‍‍ല്‍ സന്തോഷിക്കുന്നവരുമായ ഉത്തമന്മാരാണവ‍ര്‍.
ആഗ്രഹങ്ങ‍ള്‍, അതിയായ കോപം ഇവ ഇല്ലാത്ത, എല്ലാമറിയുന്ന, നല്ലവരുടെ മു‍ന്‍പിലാണ് ബ്രഹ്മം സാക്ഷാത്കരിക്കുന്നത്.
തൊടുന്നതിലുള്ള സന്തോഷം മുതലായവയെ ഒഴിവാക്കിയിട്ട് , കണ്ണുകളെ പുരികങ്ങ‍ള്‍ക്കിടയിലുള്ള ബിന്ദുവിലുറപ്പിച്ച് ശ്വാസത്തെയും നിശ്വാസത്തെയും തുല്യമാക്കി, അവയവങ്ങളെയും മനസ്സിനെയും , ബുദ്ധിയേയും മോചനത്തിനായി നി‍ര്‍ത്തി , ആഗ്രഹങ്ങളേയും ഭയം കോപം ഇവയെ വെടിഞ്ഞവ‍ന്‍ ആരാണോ അവ‍ന്‍ എല്ലായ്പോഴും മോചനം ലഭിച്ചവനാണ്.
പ്രാര്‍ത്ഥനകളുടെയും, കഠിനപ്രയത്നത്തെയും സ്വീകരിക്കുന്നവനും, എല്ലാ ലോകങ്ങളുടെയും രക്ഷിതാവും, എല്ലാവരുടെയും ചങ്ങാതിയുമായ ഇശ്വരനെ അറിഞ്ഞാ‍‍ല്‍ പിന്നെ ശാന്തരാവുന്നു.
-   ഇങ്ങനെ അഞ്ചാം അദ്ധ്യായം അവസാനിച്ചു -

No comments:

Post a Comment