Tuesday, August 13, 2013

bg നാലാം അദ്ധ്യായം



-   അറിവിന്‍റെയും പ്രവൃത്തിയുടെയും ഉപേക്ഷിക്കലി‍ന്‍റെയും അദ്ധ്യായം
ശ്രീ കൃഷ്ണ ഭഗവാന്‍ പറയുന്നു

ഞാനീപ്പറഞ്ഞ കാര്യം മു‍ന്‍പ് ആദ്യമായി വിവസ്വാ‍ന്‍ എന്നയാ‍ള്‍ക്ക് പഠിപ്പിച്ചതാണ്. അയാള്‍ മനുവിന് പഠിപ്പിച്ചു. മനുവാകട്ടെ ഇക്ഷ്വാകു എന്നയാള്‍ക്ക് പറഞ്ഞുകൊടുത്തു.
ഇങ്ങനെ തലമുറകളായി കൈമാറി വന്നിരുന്ന ഈ അറിവ് ഋഷിമാരെ പ്പോലെ ജീവിതം നയിച്ചിരുന്ന രാജാക്കന്മാ‍‍ര്‍ക്കറിയാമായിരുന്നു. എന്നാ‍ല്‍ പിന്നീട് കാലം മാറിയതനുസരിച്ച് കഠിനപ്രയത്നം നടത്താത്ത തലമുറകളിലൂടെ ആ അറിവ് നഷ്ടമായി.
അതേ പാഠം നിനക്കിന്നു ഞാന്‍ പറഞ്ഞുതരാം
എന്‍റെ ചങ്ങാതിയും ഏറ്റവും അടുത്തവനുമായതിനാലാണ് ഞാനത് നിനക്ക് പറഞ്ഞുതരുന്നത്.
-   അര്‍ജുന‍ന്‍‍ ചോദിക്കുന്നു-
നീ ഇക്കാലത്ത് ജീവിക്കുന്നവനാണ്. വിവസ്വാന്‍ മുതായവ‍രാകട്ടെ പണ്ട് ജീവിച്ചിരുന്നവരും. നീ അവര്‍ക്ക് പഠിപ്പിച്ചു എന്നതെങ്ങനെയാണ് ഞാ‍ന്‍ വിശ്വസിക്കുക.
അതെങ്ങനെ സാധിച്ചു.
      ശ്രീ കൃഷ്ണഭഗവാ‍ന്‍ മറുപടി പറയുന്നു
ഞാനും നീയുമെല്ലാം വളരെ ജന്മങ്ങള്‍ താണ്ടി വന്നവരാണ്. അവയെ ഞാന്‍ അറിയുന്നു. നീ അറിയുന്നില്ല.
ഞാന്‍ ജനിക്കാത്തവനും എല്ലാവരുടെയും ദൈവവുമാണ്. എന്‍റെ സ്വന്തം ഭാഗമായ പ്രപഞ്ചത്തി‍‍ല്‍ സ്വന്തം കഴിവിനാ‍‍‍ല്‍ ഞാ‍‍ന്‍ ജനിക്കുന്നു.
എപ്പോളൊക്കെ പ്രപഞ്ചത്തില്‍ നല്ല പെരുമാറ്റത്തിനും ജീവിതത്തിനും കുറവ് വരുന്നുവോ, അധര്‍മ്മത്തിന് ഉയര്‍ച്ച സംഭവിക്കുന്നുവോ അപ്പോള്‍ ഞാ‍ന്‍ ജനിക്കുന്നു (അവതരിക്കുന്നു).
നല്ലവരുടെ രക്ഷിക്കുന്നതിനായിട്ടും കുറ്റം ചെയ്യുന്നവരുടെ വിനാശത്തിനായിട്ടും, നല്ലതിനെ വീണ്ടും സ്ഥാപിക്കാനായിട്ടും വീണ്ടും വീണ്ടും ഞാന്‍ ജനിക്കുന്നു.
ദൈവത്തിന്‍റെ ജനനവും പ്രവൃത്തികളും ദിവ്യമായതാണെന്ന് മനസ്സിലാക്കുന്നവന്‍ ശരീരം ത്യജിച്ചിട്ട് വീണ്ടും ജനിക്കുന്നില്ല.
എന്നെ ആശ്രയിക്കുന്നവര്‍ അറിവുള്ളവരാവുന്നു. അവര്‍ പേടി, കോപം, അതിയായ വീണ്ടും വീണ്ടും ഉണ്ടാവുന്ന ഇഷ്ടം ഇവ മാറി, പരിശുദ്ധരായിട്ട് എന്നെ പ്പോലെ ആയിത്തീരുന്നു.
ഒരുവന്‍ എന്നെ ഏതുവിധത്തി‍‍ല്‍ പെരുമാറുന്നുവോ അവനോട് അതിനു തക്കതായ വിധത്തി‍‍ല്‍ ആണ് ഞാ‍ന്‍ പെരുമാറുന്നത്.
എന്‍റെ രീതിക‍ള്‍ തന്നെയാണ് എന്നും മനുഷ്യന് മാതൃക.
പ്രവൃത്തിയുടെ ലക്ഷ്യം നേടാനായി എന്‍റെ ഒരോ ശക്തികളെ മനുഷ്യ‍ന്‍ ആശ്രയിക്കുന്നു. അവര്‍ക്ക് അതിനാ‍‍ല്‍ ആ ലക്ഷ്യങ്ങ‍ള്‍ നേടാ‍‍ന്‍ കഴിയുന്നു.
അവനവന്‍റെ സ്വഭാവത്തിനും , അറിവിനും , കഴിവിനുമനുസരിച്ചാണ് അവന്‍റെ തൊഴി‍ല്‍ എന്തെന്ന് കണക്കാക്കുന്നത്. ചെയ്യുന്ന തൊഴിലിനനുസരിച്ച് ജനങ്ങള്‍ തരം തിരിക്കപ്പെടുന്നു.
ഇത് ദൈവം നേരിട്ട് നടത്തുന്നതല്ല. പക്ഷേ സ്വഭാവങ്ങളും കഴിവും ദൈവത്തല്‍ നിന്നും ലഭിക്കുന്നതിനാ‍‍ല്‍ ദൈവമാണ് തൊഴിലി‍നും  അതനുസരിച്ചുള്ള സമൂഹത്തി‍ന്‍റെ നി‍ര്‍മ്മാണത്തിനും ആദി കാരണം.
എന്നെ ഒരു പ്രവൃത്തിയും ബാധിക്കുന്നില്ല. എനിക്ക് പ്രവൃത്തിയുടെ ഫലത്തില്‍ ഒരു ആഗ്രഹവുമില്ല.
പണ്ടും മോചനത്തിനായി ഒരുങ്ങിയവര്‍ ഇതറിഞ്ഞവരാണ്.
അതിനാ‍ല്‍ പണ്ട് ജീവിച്ചിരുന്നവ‍ര്‍ മോചനത്തിനായി അനുഷ്ഠിച്ച ജീവിത രീതി നീയും ജീവിതത്തി‍ല്‍ പകര്‍ത്തുക
അറിവുള്ളവര്‍ പോലും എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും സംശയിച്ചുപോകുന്നു.
ഞാന്‍‍ നിനക്ക് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാം അതറിഞ്ഞാ‍‍ല്‍ നിനക്ക് എളുപ്പം മോചനം ലഭിക്കും
പ്രവൃത്തകളെ ക്കുറിച്ച് വളരെ ഏറെ മനസ്സിലാക്കാനുണ്ട്.
ആഗ്രഹങ്ങളും , പ്രത്യേക ഉദ്ദേശ്യങ്ങളും വിട്ടുമാറി, അറിവിനാ‍‍ല്‍  പറിശുദ്ധമാക്കപ്പെട്ട പ്രവൃത്തിയോടുകൂടിയവന്‍ പണ്ഡിത‍ന്‍ എന്ന് ഞാന്‍ വിളിക്കുന്നു
പ്രവൃത്തിയുടെ ലക്ഷ്യഫലത്തിലുള്ള ബന്ധനം ഒഴിവാക്കിയ അവന്‍ എല്ലായ്പ്പോഴും സംതൃപ്തനും ഒരു ആശ്രയവും വേണ്ടാത്തവനും ആയവന്‍ പ്രവൃത്തിക‍ള്‍ ചെയ്യുന്നവനാണെങ്കിലും ചെയ്യാത്തവനെ പ്പോലെയാണ്.
എല്ലാത്തലുമുള്ള എന്‍റേതെന്നും എനിക്കിതുതന്നെ വേണമെന്നുമുള്ള തോന്നല്‍ വിട്ടുമാറിയ ഒരു വ്യക്തി ശാരീരീകമായി പ്രവൃത്തിക‍ള്‍ ചെയ്യുന്നവനാണെങ്കിലും ഒരു പാപവും അവനെ ബാധിക്കുന്നില്ല.
കോപം, ഇഷ്ടം മുതലായ തോന്നലുകള്‍ അകന്ന് ആരോടും മത്സരിക്കാതെ യാദൃശ്ചികമായി ലഭിക്കുന്നതില്‍ സന്തേഷിച്ച് ജീവിക്കുന്നവന്‍ ഒരു പാപത്താലും ബന്ധിക്കപ്പെടുന്നില്ല.
അറിവുള്ളവനും, വിവിധ താത്പര്യങ്ങളിലുള്ള ഇഷ്ടവും ഇഷ്ടക്കേടും മാറിയവനും ആയവന്‍ നല്ലതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അവനെ ബാധിക്കുന്നില്ല.
എല്ലാത്തിനെയും ദൈവത്തിലര്‍പ്പിച്ച്, ദൈവമാകുന്ന തീയില്‍ ദൈവത്തിനുവേണ്ടി ഹോമിക്കുന്നതായി പ്രവൃത്തിയെ കാണുന്നവന്‍ ദൈവത്തിലേക്കുതന്നെ പോകുന്നു.
യോഗികള്‍ ഇത്തരത്തിലാണ് ജീവിതം നയിക്കുന്നത്.
മറ്റു ചില‍ര്‍ ജീവിതം നയിക്കുന്നത് എല്ലാം ദൈവത്തിന്‍റെ ഭാഗങ്ങളായി കണ്ടുകൊണ്ടാണ്.
ചില‍രാകട്ടെ സംയമനം എന്ന തീയില്‍ ആഗ്രഹങ്ങളെ ഹോമിക്കുന്നു.
മറ്റു ചില‍ര്‍ എല്ലാ വിചാരങ്ങളേയും , പ്രവൃത്തികളെയും സ്വയം നിയന്ത്രിക്കല്‍ എന്ന തീയി‍ല്‍ ഹോമിക്കുന്നു.
ചിലര്‍ തങ്ങളുടെ പക്കലുള്ള വസ്തു പണം എന്നിവയെ അത‍ര്‍ഹതയുള്ളവരുമായി പങ്കുവയ്ക്കുന്നു.
ചിലര്‍ കഠിനപ്രവൃത്തിയിലൂടെ ജനജീവിതം സുഗമമാക്കുന്നു.
ചിലര്‍ സത്യം പ്രചരിപ്പിച്ച് , നല്ല ജീവിതം നയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
അറിഞ്ഞതിനെ വീണ്ടും ഓ‍ര്‍മ്മിക്കലും അവയെ മറ്റുള്ളവരെ ഓ‍ര്‍മ്മിപ്പിക്കലും ഉറപ്പിക്കലും ചെയ്യുന്നു ചിലര്‍.
അറിവ് മറ്റുള്ളവര്‍ക്ക് പകരുക എന്നത് ഒരു ഉത്തമ പ്രവൃത്തിയാണ്.
ചിലര്‍ ശാരീരീകമായ പ്രാണായാമം തുടങ്ങിയ ക്രിയകളിലൂടെ മോചനം നേടുന്നു.
ചിലര്‍ ഉപവാസം, വ്രതം തുടങ്ങി ആഹാരനിയന്ത്രണങ്ങളിലൂടെ മോചനം നേടുന്നു.
ഇങ്ങനെ ഉള്ളവരെല്ലാവരും അവരവരുടെ പാപങ്ങള്‍ നീങ്ങിയവരാണ്.
പരിശുദ്ധരാണ്.
ഇങ്ങനെ സത്പ്രവൃത്തികള്‍ ചെയ്ത് ജീവിക്കുന്നവ‍ര്‍ എല്ലാത്തിനും കാരണമായ ദൈവത്തിലെത്തിച്ചേരുന്നു.
നല്ല പ്രവൃത്തികള്‍ ചെയ്യാത്തവന്‍ ഈ ലോകത്തി‍‍ല്‍ നല്ല സ്ഥാനമില്ല. പരലോകത്തിലുമില്ല.
ഇങ്ങനെ ഓരോരുത്തര്‍ക്ക് യോജിക്കുന്നവിധത്തിലുള്ള, മോചനത്തിനായുള്ള പ്രവൃത്തികള്‍ ഞാ‍ന്‍ പറഞ്ഞു തന്നു.
വസ്തുക്കളെ വിതരണം ചെയ്യുന്നതിനേക്കാള്‍ , അറിവിനെ പകര്‍ത്തുന്നതാണ് കൂടുത‍ല്‍ നല്ലത്.
എല്ലാ പ്രവൃത്തിയും സത്യത്തിന്‍റെ അറിവി‍‍ല്‍ അവസാനിക്കുന്നു.
താഴ്മയോടെ അപേക്ഷിച്ചാലും, സേവനം ചെയ്താലും അറിവുള്ളവര്‍ അത് പറഞ്ഞുതരും
അങ്ങനെ അറിവിനെ ഉണ്ടാക്കുന്നവന്‍ പിന്നീട് ജനിക്കുന്നില്ല.
ആ അറിവിനാല്‍ വേണ്ടതൊക്കെ കാണാ‍‍ന്‍ കഴിയുന്നതാണ്.
ഇനി ഏതെങ്കിലുമൊരുവന്‍ വളരെ പാപിയായിരുന്നാലും , ഇങ്ങനെ യുള്ള സത്പ്രവൃത്തികള്‍ ചെയ്ത് പരിശുദ്ധനാവാം
തീയില്‍ മരക്കഷണങ്ങ‍ള്‍ കത്തി തീരുന്നതുപോലെ സത്പ്രവൃത്തികളുടെ ഫലമായുണ്ടാവുന്ന അറിവില്‍ എല്ലാ പാപങ്ങളും കത്തിത്തീരുന്നു.
അറിവിന് തുല്യം പരിശുദ്ധമായത് എതും ഇല്ല.
ആ അറിവ് സത്പ്രവൃത്തിയിലൂടെ കുറേ കാലം കൊണ്ട് എത്തിച്ചേരുന്നു.
ശ്രദ്ധയോടെ ശ്രമിക്കുന്നവന് അറിവ് ലഭിക്കുന്നു
അവന്‍ തന്‍റെ അവയവങ്ങളെ വേണ്ട പോലെ നിയന്ത്രിക്കുകയും വേണം
അറിവ് ലഭിച്ചാല്‍ അന്തിമമായ ശാന്തിയെ വളരെ വൈകാതെ നേടുന്നു.
അറിവില്ലാത്തവരും, ശ്രദ്ധപതിപ്പിക്കാത്തവരും, സംശയിക്കുന്നവരും നശിച്ചു പോകുന്നു.
അവര്‍ക്ക് ഈ ലോകമോ പരലോകമോ ഇല്ല. അവര്‍ക്ക് സുഖവും ലഭിക്കുന്നില്ല.
യോഗം കൊണ്ട് പ്രവൃത്തിയെ ഒഴിഞ്ഞവനും, അറിവിനാല്‍ സംശയങ്ങള്‍ ഇല്ലാതായവനും, തന്നത്താന്‍ മനസ്സിലാക്കിയവനുമായവ‍നെ ഒരു പ്രവൃത്തിക്കും പിടിച്ചിടാ‍ന്‍ കഴിയില്ല അര്‍ജുനാ.
അതിനാല്‍ അറിവില്ലായ്മയി‍‍ല്‍ നിന്നും ഉളവാകുന്ന ഇത്തരം പല സംശയങ്ങളെ നെഞ്ചിലുള്ള അറിവാകുന്ന വാളാല്‍ വെട്ടിമാറ്റി ഉയരുക...ഉയരുക.....
-   ഇങ്ങനെ നാലാം അദ്ധ്യായം അവസാനിച്ചു-

No comments:

Post a Comment